സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ കോക്രോച്ച് ജനത പാർട്ടിയുടെ (സിജെപി) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് അപ്രത്യക്ഷമായി. അക്കൗണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പാർട്ടി പുതിയ എക്സ് അക്കൗണ്ട് ആരംഭിച്ചു. ഞങ്ങളെ ഒഴിവാക്കാൻ പറ്റുമെന്ന് കരുതിയോ എന്നാണ് പുതിയ അക്കൗണ്ടിലൂടെ അവർ കുറിച്ചത്. അതേസമയം, പാർട്ടിയുടെ ജനപ്രിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ കടുത്ത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ വ്യക്തമാക്കി.
എക്സ് അക്കൗണ്ട് പൂട്ടിച്ച നടപടിയിൽ പ്രതീക്ഷിച്ചതാണ് സംഭവിച്ചതെന്നായിരുന്നു അഭിജീത്ത് ദീപ്കെയുടെ പ്രതികരണം. വെറും നാല് ദിവസം കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയേക്കാൾ കൂടുതൽ ജനപിന്തുണ നേടിയതാണ് ഈ വിലക്കിന് പിന്നിലെന്നും യുവത്വത്തിന്റെ ശക്തിയെ ആരും കുറച്ചുകാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിലെ ഈ വിലക്ക് പാർട്ടിയുടെ പ്രചാരണങ്ങൾക്ക് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തിരിക്കുകയാണ്.
രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന ഒരു രാഷ്ട്രീയ പരിഹാസ കൂട്ടായ്മയാണ് കോക്രോച്ച് ജനത പാർട്ടി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം എന്ന മുദ്രാവാക്യമുയർത്തുന്ന ഈ കൂട്ടായ്മ നിലവിൽ യുവാക്കൾക്കിടയിൽ ഒരു ‘ജെൻസി മൂവ്മെന്റ്’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. മേയ് 15-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് രൂപീകരിച്ച ഈ പാർട്ടിയിൽ അംഗമാകാനുള്ള മാനദണ്ഡങ്ങൾ തൊഴിലില്ലായ്മയും 12 മണിക്കൂറിലധികം നീളുന്ന സമൂഹമാധ്യമ ഉപയോഗവുമാണ്.
Cockroach Janata Party’s X Account Suspended After Outnumbering BJP on Instagram; CJP Launches New Account













