കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 5) അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്നും, കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് അവധിയെന്നും അധികൃതർ അറിയിച്ചു.
ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ പഠനകേന്ദ്രങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടർമാർ അറിയിച്ചു. വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് കാസർകോട് ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ജലാശയങ്ങളിലേക്കും മലയോര മേഖലകളിലേക്കുമുള്ള യാത്രകളും രാത്രിയാത്രകളും പൂർണ്ണമായും ഒഴിവാക്കണം. പുഴകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും മീൻപിടിക്കാനോ കുളിക്കാനോ തുനിയരുതെന്നും ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ടെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു.
Heavy Rains: Educational Institutions In 10 Kerala Districts Get Holiday Tomorrow













