സമാധാന കരാർ വൈകാൻ കാരണം വിശ്വാസക്കുറവും ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളും: അമേരിക്കയേയും ഇസ്രയേലിനെയും കുറ്റപ്പെടുത്തി ഇറാൻ

ടെഹ്റാൻ: സമാധാന കരാറിനായുള്ള ചർച്ചകൾ വൈകുന്നതിന് പിന്നിൽ അമേരിക്കയുടെ നിലപാടില്ലായ്മയും ഇസ്രായേലിൻ്റെ സൈനിക നടപടികളുമാണെന്ന് കുറ്റപ്പെടുത്തി ഇറാൻ. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിൽ വിശ്വാസക്കുറവുമുണ്ടെന്നും ഇറാൻ തിങ്കളാഴ്ച വ്യക്തമാക്കി.

ലെബനനിൽ വെടിനിർത്തൽ നടപ്പാക്കാതെ അമേരിക്കയുമായി യാതൊരുവിധ കരാറിനുമില്ലെന്നാണ് ഇറാൻ്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് ചർച്ചകൾക്കും ലെബനനിലെ വെടിനിർത്തൽ അനിവാര്യമായ നിബന്ധനയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമേരിക്ക വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൻ്റെ തെക്കൻ മേഖലകളിൽ ശക്തമായ ആക്രമണം നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലെബനനിലേക്ക് ഇസ്രായേൽ കരസേന അധിനിവേശം വ്യാപിപ്പിച്ചത് നിലവിലുണ്ടായിരുന്ന താൽക്കാലിക സമാധാന ശ്രമങ്ങളെ പൂർണ്ണമായി തകർത്തു.

മേഖലയിൽ യു.എസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകളും രൂക്ഷമായിരിക്കുകയാണ്. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയപ്പോൾ, തിരിച്ചടിയായി യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ്റെ റവല്യൂഷണറി ഗാർഡ്സ് (ഐആർജിസി) സ്ഥിരീകരിച്ചു.

സ്ഥിതിഗതികൾ ശാന്തമാക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലെബനൻ പ്രസിഡൻ്റ് ജോസഫ് ഔൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി ചർച്ചകൾ നടത്തിവരികയാണ്.

Iran blames US and Israel for delay in peace deal due to lack of trust and Israeli attacks in Lebanon

More Stories from this section

family-dental
witywide