
ഗാസ: അധിനിവേശ വെസ്റ്റ് ബാങ്കിലെ ഖിർബത് അൽ തബ്ബാൻ ഗ്രാമത്തിൽ 10 കുടുംബങ്ങളുടേതായ 12 വീടുകളും അവരുടെ കന്നുകാലികളെ പാർപ്പിച്ചിരുന്ന ഷെഡുകളും ഇസ്രായേൽ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുനീക്കി. പലസ്തീനികളെ സ്വന്തം മണ്ണിൽ നിന്ന് ഒഴിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തുന്ന വ്യാപകമായ കുടിയൊഴിപ്പിക്കൽ നടപടികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഖിർബത് അൽ തബ്ബാൻ സ്ഥിതി ചെയ്യുന്ന പ്രദേശം സൈനിക പരിശീലനത്തിനായുള്ള ‘ഫയറിംഗ് സോൺ’ ആയി പ്രഖ്യാപിച്ചാണ് ഇസ്രായേൽ നിലവിൽ പൊളിച്ചുമാറ്റലുകൾ നടത്തുന്നത്.
എന്നാൽ ഇസ്രായേൽ അധിനിവേശം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ തങ്ങളുടെ തലമുറകൾ ഇവിടെ ജീവിച്ചുപോരുന്നതായി ഗ്രാമത്തലവൻ വ്യക്തമാക്കുന്നു. വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളിൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ പലസ്തീനികളെ കുടിയൊഴിപ്പിക്കുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. വെസ്റ്റ് ബാങ്കിലെ അൽ-ഐസാരിയക്ക് സമീപമുള്ള ജബൽ അൽ-ബാബയിലെ ബെഡൂയിൻ സമൂഹവും നിലവിൽ സമാനമായ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുകയാണ്.
ഈ പ്രദേശത്തിന് സമീപത്തായാണ് അനധികൃത ഇസ്രായേലി കുടിയേറ്റ മേഖലയായ മാലെ അദുമിം സ്ഥിതി ചെയ്യുന്നത്.1990-കൾ മുതൽ ഇസ്രായേൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ‘ഇ1 പ്രോജക്ട്’ വഴി മാലെ അദുമിം കുടിയേറ്റ മേഖലയെ കിഴക്കൻ ജറുസലേമിലെ മറ്റ് കുടിയേറ്റ പ്രദേശങ്ങളുമായും പ്രധാന ഇസ്രായേൽ ഭൂഭാഗവുമായും ബന്ധിപ്പിക്കാനാണ് ഇസ്രായേൽ പദ്ധതിയിടുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ അധിനിവിഷ്ട വെസ്റ്റ് ബാങ്ക് രണ്ടായി വിഭജിക്കപ്പെടുകയും, ഫലസ്തീനികൾക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ കിലോമീറ്ററുകളോളം ദൈർഘ്യമേറിയതും ദുരിതപൂർണ്ണവുമായ ചുറ്റുവഴികളെ ആശ്രയിക്കേണ്ടതായും വരും.














