
തൊടുപുഴ: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ യുഡിഎഫ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മുൻ വൈദ്യുതി മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ എം.എം മണി രംഗത്ത്. വൻ തുകയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള പുതിയ കരാറുകളിലൂടെ കമ്മീഷൻ തട്ടിയെടുക്കാൻ വേണ്ടി സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിക്കുകയാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം ഗുരുതര ആരോപണമുന്നയിച്ചു. ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണ്. വരാൻ സാധ്യതയുള്ള പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് പരിഹാരം കണ്ടെത്താൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് നിലവിൽ ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി 60 ശതമാനവും വിവിധ കരാറുകളിലൂടെ പുറത്തുനിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. താൻ മന്ത്രിയായിരുന്ന കാലത്താണ് സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയത്. വലിയ പ്രളയവും കടുത്ത വരൾച്ചയും ഉണ്ടായ വേളകളിൽ പോലും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വൈദ്യുതി രംഗം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്നാൽ, ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ ഈ കരാർ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ പത്ത് വർഷം എങ്ങനെയാണ് സംസ്ഥാനം പ്രതിസന്ധി കൂടാതെ മുന്നോട്ട് പോയതെന്ന് എം.എം മണി ചോദിച്ചു. താൻ കാര്യങ്ങളെല്ലാം കൃത്യമായി പഠിച്ച ശേഷമാണ് സർക്കാരിനെതിരെയുള്ള ഈ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും മണി കൂട്ടിച്ചേർത്തു.
Move to pocket commissions by manufacturing an artificial power shortage; M.M. Mani levels serious allegations against the government.















