വിഴിഞ്ഞം വിഷയത്തിൽ സിപിഐഎമ്മില്‍ ഭിന്നത. വിഴിഞ്ഞും രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിലാണ് സിപിഐഎമ്മില്‍ ഭിന്നത പുറത്ത് വന്നിരിക്കുന്നത്. ഓഹരിക്കൈമാറ്റത്തില്‍ അഴിമതിയെന്ന പാര്‍ട്ടി നിലപാട് ഏറ്റെടുക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ തയ്യാറായില്ല. താന്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും അഴിമതി ആരോപണം ഉള്ളവര്‍ അത് ഉന്നയിക്കട്ടെയെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
ഏതെങ്കിലും ആളുകള്‍ക്ക് അഴിമതി നടന്നു എന്ന് പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ അത് ഉന്നയിക്കട്ടെ. ആ ഉന്നയിക്കുന്ന കാര്യങ്ങള്‍ ബന്ധപ്പെട്ട ആളുകള്‍, മന്ത്രിമാര്‍, വിജിലന്‍സ് ഒരുപാട് സംവിധാനങ്ങള്‍ ഉണ്ടല്ലോ. അവരെല്ലാം അന്വേഷിക്കട്ടെ. ഇത്തരം ആരോപണങ്ങള്‍ ഒന്നും ഞാന്‍ ഉന്നയിക്കുന്നില്ല. അതുകൊണ്ട് എനിക്ക് അത് സംബന്ധിച്ച് മറ്റുകാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല. ആരാണോ ആക്ഷേപമുന്നിയിക്കുന്നത്, അവരോട് ആശയവിനിമയം നടത്തി കാര്യം വ്യക്തമാക്കുന്നതായിരിക്കും നല്ലതെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു.
അതേസമയം, പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെടുക്കുന്നതില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രതികരണവും ഇ പി ജയരാജന്‍ തള്ളി. എം വി ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി തീരുമാനമല്ലെന്നാണ് പ്രതികരണം. അങ്ങനെയൊരു തീരുമാനം സിപിഐഎമ്മിലില്ല. അത് വസ്തുതയാണ്. പാര്‍ട്ടി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
ജയരാജന്‍ അഭിപ്രായ പ്രകടനം നടത്തിയത് ചാനല്‍ ചര്‍ച്ചയിലാണ്. അത്തരത്തിലേ കാണുന്നുള്ളു. പാര്‍ട്ടി തീരുമാനമായിട്ടൊന്നും ആരും കാണുന്നില്ല. ആ ചര്‍ച്ചയില്‍ വന്ന കാര്യങ്ങള്‍ തന്നെ സിപിഐഎം പരിശോധിച്ചു. പാര്‍ട്ടിയുടെ തീരുമാനമല്ല, താനൊരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ അഭിപ്രായമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം അത് സ്വയം വിമര്‍ശനമായി ഉള്‍ക്കൊണ്ടുകൊണ്ട് നിലപാടെടുത്തിട്ടുണ്ടെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.
E.P. Jayarajan stated that it would be best to seek clarification from those who raised the Vizhinjam issue.











