
പ്രശസ്ത നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ പ്രസ്താവനയ്ക്കെതിരെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നിയമനടപടിക്ക്. മേജർ രവി നടത്തിയത് തികച്ചും വസ്തുതാവിരുദ്ധവും അപകീർത്തികരവുമായ പരാമർശമാണെന്നും, ഇതിന്റെ ചുവടുപിടിച്ച് നവമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ചീഫിനും പരാതി നൽകി. ഇന്നസെന്റിന്റെ ഭൗതികശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എഞ്ചിനുകളുടെയും അകമ്പടിയോടെയാണ് എത്തിയത് എന്നായിരുന്നു മേജർ രവിയുടെ വിവാദ പരാമർശം.
മേജർ രവിയുടെ ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ നിരവധി നവമാധ്യമ ഹാൻഡിലുകൾ കൃത്രിമമായി ദൃശ്യങ്ങൾ നിർമ്മിച്ച് വലിയ രീതിയിലുള്ള അപകീർത്തികരമായ പ്രചാരണം നടത്തിയതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ ബോധപൂർവ്വം പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്താൻ നടത്തിയ ഈ സൈബർ ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പിണറായി വിജയൻ ആരോപിച്ചു. സംഭവ ദിവസത്തെ യഥാർത്ഥ ദൃശ്യങ്ങളും, വ്യാജമായി നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും ഡിജിറ്റൽ തെളിവുകളായി പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങൾ വഴി കുറ്റകരമായ രീതിയിൽ വ്യാജ ദൃശ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ ശാസ്ത്രീയമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇതിന് പിന്നിൽ പ്രവർത്തിച്ച സൈബർ ക്രിമിനലുകളെയും അതിനായി ഗൂഢാലോചന നടത്തിയവരെയും എത്രയും വേഗം കണ്ടെത്തി കർശനമായ ശിക്ഷാ നടപടികൾ ഉറപ്പാക്കണമെന്നും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പിണറായി വിജയന്റെ ഓഫീസ് ആവശ്യപ്പെട്ടു.
Pinarayi Vijayan Lodges Complaint Against Major Ravi Over Defamatory Remarks and Fake Social Media Campaign














