
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള വിമാനയാത്ര വൈകിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി. ഡൽഹി കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസറായ ആർ. ശ്രീകുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ശ്രീകുമാറിന് പ്രോട്ടോക്കോൾ ചുമതലകളിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി അഡീഷണൽ റസിഡന്റ് കമ്മീഷണർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് അടിയന്തര നടപടി.
യാത്ര സുഗമമാക്കുന്നതിൽ പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മയാണ് വലിയ വീഴ്ചയ്ക്ക് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടോക്കോൾ ഓഫീസർ ശ്രീകുമാറും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയവിനിമയത്തിലെ പോരായ്മകളാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര മുടങ്ങുന്നതിലേക്ക് നയിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്ന് 2.50-നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്ക് പോകാനായിരുന്നു പ്രതിപക്ഷ നേതാവ് എത്തിയത്.
കൃത്യസമയത്ത് തന്നെ പിണറായി വിജയൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. വിമാനത്താവളത്തിലെ വി.ഐ.പി. ലോഞ്ചിൽ ഇരുന്ന പ്രതിപക്ഷ നേതാവിനെ യഥാസമയം ബോർഡിംഗിനായി കൂട്ടിക്കൊണ്ടുപോകാൻ വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതാണ് ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കിയത്. തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്ന പ്രതിപക്ഷ നേതാവ് പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്ര തിരിച്ചത്.
Pinarayi Vijayan’s Travel Delay: Kerala House Protocol Officer Suspended Over Coordination Lapse














