
പാലക്കാട്: വിജയസാധ്യത ശക്തമായിരുന്നിട്ടും ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ താൻ പരാജയപ്പെട്ടതിന് പിന്നിൽ വോട്ട് ഡീലാണെന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയും ഡിഎംഎഫ് നേതാവുമായ പി കെ ശശി ആരോപിച്ചു. യുഡിഎഫിന് ലഭിക്കേണ്ടിരുന്ന 11,122 വോട്ടുകൾ മണ്ഡലത്തിൽ ചോർന്നതായും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
“ഒറ്റപ്പാലത്ത് ബിജെപിക്ക് ഏകദേശം 17,000 വോട്ടുകളുടെ വർധനവുണ്ടായി. ഇത്തരമൊരു നീക്കത്തിന് പിന്നിൽ ആരാണുള്ളതെന്ന് യുഡിഎഫും മുസ്ലിം ലീഗ് നേതൃത്വവും പരിശോധിക്കണം. ഈ ആവശ്യം ബന്ധപ്പെട്ട നേതാക്കളെ അറിയിച്ചിട്ടുണ്ട്,” എന്നും പി.കെ. ശശി വ്യക്തമാക്കി.ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) യുഡിഎഫിനൊപ്പമെന്ന നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. “ഈ മാസം 14-ന് വിപുലമായ കൺവെൻഷൻ ചേർന്ന് വിവിധ തലങ്ങളിലുള്ള കമ്മിറ്റികൾ രൂപീകരിക്കും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംപി പോലുള്ള സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ ശക്തികളുമായി ചർച്ചകൾ തുടരുകയാണെന്നും, സിപിഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച് വിജയിച്ച ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവരുമായി ആശയവിനിമയം നടത്തി ഭാവി രാഷ്ട്രീയ പരിപാടികൾക്ക് രൂപം നൽകുമെന്നും പി.കെ. ശശി പറഞ്ഞു.














