കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതിയും തന്ത്രിയും പ്രതി പട്ടികയിൽ. ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ടാണ് അന്നത്തെ ദേവസ്വം ബോർഡ് ഭരണസമിതിയും തന്ത്രിയും പ്രതിക്കൂട്ടിൽ ആയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത് അന്തരിച്ച മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെയാണ്. ഇദ്ദേഹത്തിന് പുറമെ ട്രാവൻകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠര് രാജീവര്, സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ. അജികുമാർ, തിരുവാഭരണം കമ്മീഷണർ രജിലാൽ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
അതേസമയം, 2025-ൽ നടന്ന സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹൈക്കോടതിയിൽ സമർപ്പിച്ചു. 2019-ൽ നടന്ന സ്വർണ്ണം പൂശലിലെ വലിയ തട്ടിപ്പുകൾ മറച്ചുവെക്കുന്നതിനാണ് 2025-ൽ വീണ്ടും ദ്വാരപാലക വിഗ്രഹങ്ങൾ സ്വർണ്ണം പൂശാൻ കൊണ്ടുപോയതെന്നും മുൻപ് നടന്ന അഴിമതികൾ പുറംലോകം അറിയാതിരിക്കാൻ ബോധപൂർവ്വം നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നുമാണ് എസ്ഐടിയുടെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ.2023-ൽ തന്നെ ഈ ക്രിമിനൽ ഗൂഢാലോചന ആരംഭിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
2023-ൽ പുതിയ ദേവസ്വം ബോർഡ് ചുമതലയേറ്റതിന് പിന്നാലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഭാഗത്തുനിന്നും ഇതിനായുള്ള നീക്കങ്ങൾ നടന്നു. ദ്വാരപാലക വിഗ്രഹങ്ങൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത് ഈ കൃത്യമായ പദ്ധതിയുടെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിഗ്രഹങ്ങൾ അഴിച്ച് ചെന്നൈയിലേക്ക് കൊണ്ടുപോകുന്നത് ദേവസ്വം മാനുവലിന് വിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പി.എസ്. പ്രശാന്ത് അടങ്ങുന്ന ഭരണസമിതി ഇതിന് അനുമതി നൽകിയതെന്നും മാനുവലിലെ നിയമങ്ങൾ ലംഘിക്കപ്പെടുമെന്ന് വ്യക്തമായിട്ടും ഭരണസമിതിയും തന്ത്രിയും ഈ ക്രമവിരുദ്ധമായ നീക്കത്തിന് പൂർണ്ണ അറിവോടെ കൂട്ടുനിന്നുവെന്നും കോടതിയെ എസ്.ഐ.ടി. അറിയിച്ചു.
40 വർഷത്തെ വാറണ്ടി എന്നത് സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് ഇവരുടെ വ്യാജ അവകാശമാണെന്നും 2019-ലെ പഴയ തട്ടിപ്പ് മറയ്ക്കാനുള്ള ഒരു പുകമറയായിട്ടാണ് ഇത്തരമൊരു വാറണ്ടി രേഖ സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെന്നൈയിലെ സ്ഥാപനവുമായി ചേർന്ന് കൃത്രിമമായ അവകാശവാദങ്ങൾ ഇവർ ഉന്നയിക്കുകയായിരുന്നു. അന്വേഷണം പൂർത്തിയായിട്ടുണ്ടെങ്കിലും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര ലാബിലെ പരിശോധനാ റിപ്പോർട്ട് കൂടി ലഭിക്കേണ്ടതുണ്ട്.
ഈ പരിശോധനാ റിപ്പോർട്ടുകളുടെ അവലോകനം പൂർത്തിയായാൽ ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ നീക്കം. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ അധികൃതർ.നിലവിൽ, ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് 3700, 3701 എന്നീ നമ്പറുകളിലായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 3701 എന്ന ക്രൈം നമ്പറിലുള്ള കേസിൻ്റെ അന്വേഷണം പൂർത്തിയായതായും കുറ്റപത്രം തയ്യാറാണെന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.
Sabarimala gold robbery; The then Devaswom Board governing body and Tantri are on the list of accused















