
യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ഉറപ്പിച്ച് രമേശ് ചെന്നിത്തല, കെ മുരളിധരൻ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ ആറ് പേർ. രമേശ് ചെന്നിത്തല, കെ മുരളിധരൻ, എം ലിജു, പി സി വിഷ്ണുനാഥ്, സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചവർ. രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രി ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കും. അനൂപ് ജേക്കബിനും മാണി സി കാപ്പനും മന്ത്രി സ്ഥാനം നൽകുന്നതിൽ തീരുമാനം ആയില്ല. സി.പി. ജോണിന് മന്ത്രിസ്ഥാനവും മുഴുവൻ ടേമും ഉറപ്പായി. ആഭ്യന്തര വകുപ്പിനൊപ്പം അൻവർ സാദത്തിനെക്കൂടി മന്ത്രിയാക്കണമെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് രമേശ് ചെന്നിത്തല ആവർത്തിച്ചു.
മന്ത്രിസ്ഥാനത്തേക്ക് കെ.സി പക്ഷം സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ്, ടി.സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവർക്കൊപ്പം എൻ.ശക്തൻ, ഓ.ജെ ജനിഷ് എന്നിവരുടെ പേരുകളും മുന്നോട്ടുവച്ചിട്ടുണ്ട്. കെ മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവർ അടക്കം നാലുപേരെ വി.ഡി സതീശനും മന്ത്രിസഭയിലേക്ക് നിർദേശിച്ചിട്ടുണ്ട്. ഇതിൽ കെ.മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും. ഇന്ന് വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകൾ.
Six people, including Ramesh Chennithala, secure ministerial positions; Finance to CM











