ന്യൂഡൽഹി: പെട്രോൾ പമ്പുകളിൽ നിന്ന് വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ നേരിട്ട് ഇന്ധനം വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനി മുതൽ മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നോ സ്വന്തം കൺസ്യൂമർ പമ്പുകൾ വഴിയോ മാത്രമേ വൻകിട ഉപഭോക്താക്കൾ ഇന്ധനം ശേഖരിക്കാൻ പാടുള്ളൂ എന്നാണ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ്. 90 ദിവസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും ഈ കാലാവധി നീട്ടാനും സർക്കാരിന് അധികാരമുണ്ട്.
വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ റീട്ടെയിൽ പമ്പുകളിലെ വില ക്രമീകരണം നടത്തിയിട്ടുണ്ട്. ഡൽഹിയിലെ വിലനിലവാരം പ്രകാരം പെട്രോൾ പമ്പുകളിൽ ഡീസലിന് ലിറ്ററിന് 95.20 രൂപയാണ്. അതേസമയം മൊത്തവ്യാപാര നിരക്ക് ലിറ്ററിന് 134.50 രൂപയാണ്. ഈ വില വ്യത്യാസം കാരണം വ്യവസായ സ്ഥാപനങ്ങൾ പമ്പുകളിൽനിന്ന് വ്യാപകമായി ഇന്ധനം വാങ്ങാൻ തുടങ്ങി. ഇതോടെ ചിലയിടങ്ങളിൽ ഡീസലിന് അമിത ഡിമാൻഡ് അനുഭവപ്പെട്ടതിനെ തുടർന്നാണ് സർക്കാറിന്റെ നടപടി. വാണിജ്യാവശ്യങ്ങൾക്ക് ഡീസൽ ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളുൾപ്പെടെയുള്ള വലിയ ഉപഭോക്താക്കളിൽനിന്ന് വിപണി നിരക്കാണ് ഈടാക്കുന്നത്. ഇതാണ് പമ്പുകളിലെ വിലയേക്കാൾ വലിയ തുകയാകാൻ കാരണം.
വൻകിടക്കാർ പമ്പുകളെ ആശ്രയിക്കുന്നത് സാധാരണക്കാർക്ക് ഇന്ധനക്ഷാമം ഉണ്ടാക്കാൻ ഇടയാക്കുമെന്ന് കണ്ടാണ് സർക്കാർ ഇടപെടൽ.പുതിയ ഉത്തരവ് പ്രകാരം, പമ്പുകളിൽനിന്ന് വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കോ അല്ലെങ്കിൽ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ചിട്ടുള്ള കാനുകളിലേക്കോ മാത്രമേ ഇന്ധനം നൽകാവൂ എന്നും നിയന്ത്രണമുണ്ട്. ഒരു ഉപഭോക്താവിനോ വാഹനത്തിനോ പ്രതിദിനം പരമാവധി 200 ലിറ്റർ ഡീസൽ മാത്രമേ നൽകാവൂ. ഇങ്ങനെ വാങ്ങുന്ന ഡീസൽ മറിച്ചുവിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
Central government imposes restrictions on industrial establishments purchasing fuel from petrol pumps














