തമിഴ്‌നാട് മന്ത്രിസഭയിൽ അണ്ണാ ഡിഎംകെ (AIADMK) എംഎൽഎമാരെ ഉൾപ്പെടുത്തുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി കോൺഗ്രസ് രംഗത്തെത്തി. അണ്ണാ ഡിഎംകെ നേതാക്കളെ മന്ത്രിമാരാക്കുന്നത് മുഖ്യമന്ത്രി വിജയ്‌യുടെ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് അത് കളങ്കമാകുമെന്നും കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം പറഞ്ഞു. ടിവികെ നേതൃത്വത്തിന് മേൽ അണ്ണാ ഡിഎംകെ സമ്മർദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം.
സ്ഥിരതയുള്ള ഒരു ഭരണത്തിന് കോൺഗ്രസിന്റെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണ മാത്രം മതിയെന്ന് കോൺഗ്രസ് വ്യക്തമാക്കി. അഞ്ച് വർഷം പൂർണ്ണമായി ഭരിക്കാൻ ആവശ്യമായ പിന്തുണ വിജയ്‌ക്ക് ഇപ്പോൾ തന്നെയുണ്ട്. മറ്റ് കക്ഷികളിലെ വിമതരെ കൂടെക്കൂട്ടുന്നത് ഭരണത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. പുതിയ രാഷ്ട്രീയ സംസ്‌കാരം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന വിജയ് ഇത്തരം നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പാർട്ടി നിലപാട്.
വിജയ് മന്ത്രിസഭയിൽ അഞ്ച് മുതൽ ഏഴ് വരെ മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെയിലെ ഒരു വിഭാഗം സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത്തരം നീക്കങ്ങൾ മുന്നണിയിലെ മറ്റ് കക്ഷികളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് പരസ്യമായി രംഗത്തെത്തിയതോടെ മന്ത്രിസഭാ വിപുലീകരണം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
Congress Warns Vijay Against Inducting AIADMK MLAs into Cabinet











