
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി 1 പാസഞ്ചർ ടെർമിനലിന് നേരെ ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണം. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിനുള്ളിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവർക്ക് ആവശ്യമായ അടിയന്തര മെഡിക്കൽ സഹായം നൽകിവരികയാണെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ ഒതൈബി അറിയിച്ചു.
ആക്രമണത്തെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. അടിയന്തര പ്രതികരണ പ്ലാൻ സജീവമാക്കിയതായും കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ തൽക്കാലം മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും അധികൃതർ വ്യക്തമാക്കി.
മേഖലയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം. കുവൈത്തിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഈ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ആക്രമണത്തിൽ ടെർമിനൽ കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്താനും അറ്റകുറ്റപ്പണികൾക്കുമായി സാങ്കേതിക വിദഗ്ധരുടെ പ്രത്യേക സംഘം പരിശോധന ആരംഭിച്ചു. നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികളുമായി ചേർന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു.
Iranian drone attack at Kuwait airport; several injured, services suspended















