തിരുവനന്തപുരം: 11 ദിവസത്തെ കാത്തിരിപ്പിനുശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം എഐസിസി ആസ്ഥാനത്ത് കേരളത്തിന്റെ പ്രത്യേക ചുമതലയുള്ള ദീപ ദാസ് മുൻഷി പ്രഖ്യാപിച്ചു. അണികളുടെ ആശങ്കൾ അവസാനിച്ചെങ്കിലും നേതാക്കളുടെ പ്രതിഷേധം അടങ്ങിയിട്ടില്ല. ഹൈക്കമാൻഡിന്റെ തീരുമാനം കെ.സി. വേണുഗോപാൽ അംഗീകരിച്ചപ്പോൾ, അത്ര തൃപ്തനല്ല എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഹൈക്കമാൻഡിന്റെ തീരുമാനം ശിരസാവഹിക്കുന്നതായി കെ.സി. പറഞ്ഞു. ‘നേതൃത്വത്തിന്റെ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതംചെയ്യുന്നു. അങ്ങേയറ്റത്തെ അച്ചടക്കത്തോടെ സ്വീകരിക്കും. സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. വി.ഡി. സതീശന് അഭിനന്ദനങ്ങൾ. ഹൈക്കമാൻഡിന്റെ തീരുമാനം എന്തായാലും ശിരസാവഹിക്കും എന്ന് നേരത്തേ പറഞ്ഞിരുന്നതാണ്, അത് അങ്ങനെ തന്നയാണ്.
‘ അതേസമയം, ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ വലിയ അമർഷമാണ് രമേശ് ചെന്നിത്തല പങ്കുവെച്ചത്. സീനിയോരിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും നിരന്തരം അവഗണിക്കപ്പെടുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. തന്റെ അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് മന്ത്രിസഭയിൽ ചേരില്ലെന്നും ചെന്നിത്തലയുടെ അനുയായികൾ പറയുന്നുണ്ട്.















