
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യയിൽ ഇന്ധന വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യത്ത് നിലവിൽ ഇന്ധനക്ഷാമം ഇല്ലെന്നും ആവശ്യത്തിന് ശേഖരം ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന സിഐഐ വാർഷിക ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് നിലവിൽ 69 ദിവസത്തേക്കാവശ്യമായ ക്രൂഡ് ഓയിൽ (അസംസ്‌കൃത എണ്ണ), എൽഎൻജി എന്നിവയുടെ ശേഖരമുണ്ട്. കൂടാതെ 45 ദിവസത്തേക്ക് ആവശ്യമായ എൽപിജി സ്റ്റോക്കും ലഭ്യമാണെന്ന് മന്ത്രി അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ധന വിലവർധനയെയും ലഭ്യതയെയും കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സജ്ജമാണെന്നും വിതരണ ശൃംഖലയിൽ നിലവിൽ തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
There is no fuel shortage in India; 69 days of crude oil, LNG stock and 45 days of LPG stock are available – Centre














