തൃശൂർ മുണ്ടത്തിക്കോട്ടുണ്ടായ വെടിക്കെട്ട് സ്ഫോടനത്തിൽ മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മരിച്ചവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് പൂർണ്ണരൂപത്തിലുള്ളത്. ഒൻപത് ശരീരഭാഗങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലെ വിദഗ്ധരെത്തി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. നിലവിൽ രണ്ട് പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ 13 പേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ പത്ത് പേർ ഐസിയുവിലും അഞ്ച് പേർ ഗുരുതരാവസ്ഥയിലുമാണ്. രണ്ട് പേർ വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം തൃശൂരിലെത്തിയിട്ടുണ്ട്. ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാരുടെയെങ്കിലും സേവനം ലഭ്യമാകുന്ന തരത്തിലാണ് ചികിത്സാ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Thrissur blast: 4 victims identified; DNA tests to be conducted, says Veena George













