
കൊച്ചി: സി.എം.ആർ.എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വീണ്ടും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില്‍ ഹാജരായി.
എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകള്‍ ഇ.ഡിക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കോടതി ഉത്തരവുണ്ടായിരുന്നിട്ടും ഈ രേഖകള്‍ എസ്.എഫ്.ഐ.ഒയില്‍ നിന്ന് ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. ഈ പുതിയ രേഖകള്‍ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ വീണയില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
ഈ രേഖകള്‍ കേസില്‍ അതീവ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലില്‍ നിന്ന് ലഭിച്ച തുകയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ കൂടുതല്‍ വിവരങ്ങള്‍ ഇതിലൂടെ പുറത്തുവരുമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. നേരത്തെ ജൂണ്‍ 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.
Veena again under questioning in CMRL-Exalogic monthly payment case, appears before ED















