ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയില്‍ ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷയില്‍ കേസ് വാദിച്ചു

ചരിത്രത്തിലാദ്യമായി ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് സുപ്രീം കോടതി പരിഗണിച്ചു. അഭിഭാഷക സാറ സണ്ണിയാണ് ദ്വിഭാഷി മുഖേന കേസ് വാദിച്ചത്. തുടക്കത്തില്‍ വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കണ്‍ട്രോള്‍ റൂം അഭിഭാഷക സാറ സണ്ണിക്ക് സ്‌ക്രീന്‍ സ്‌പേസ് നല്‍കാന്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്ന് സാറയുടെ ദ്വിഭാഷി സൗരഭ് റോയ് ചൗധരി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

സാറ സണ്ണി നല്‍കിയ ആംഗ്യഭാഷയില്‍ നിന്ന് സൗരഭ് റോയ് ചൗധരി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെ വാദങ്ങള്‍ അവതരിപ്പിച്ചു. വാദം കേട്ടുകൊണ്ടിരിക്കെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സാറ സണ്ണിക്ക് സ്‌ക്രീന്‍ സ്‌പേസ് നല്‍കാന്‍ കണ്‍ട്രോള്‍ റൂമിനോടും ദ്വിഭാഷിയോടും ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സാറയും ദ്വിഭാഷിയും ചേര്‍ന്ന് വാദങ്ങള്‍ അവതരിപ്പിച്ചു.

ഭിന്നശേഷിക്കാരായ രണ്ട് പെണ്‍കുട്ടികളുടെ വളര്‍ത്തു പിതാവ് കൂടിയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്. ഈ വര്‍ഷമാദ്യം, ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ ജോലിസ്ഥലത്ത് തന്റെ രണ്ട് പെണ്‍മക്കളെ കൊണ്ടുവന്നിരുന്നു. കോടതി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അവിടെ എന്താണ് നടക്കുന്നതെന്നും അദ്ദേഹം തന്റെ പെണ്‍മക്കള്‍ക്ക് വിശദീകരിച്ചു നല്‍കിയിരുന്നു.

തുല്യ നീതി ഉറപ്പാക്കാനായും നീതിന്യായ സംവിധാനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനും ഭിന്നശേഷിക്കാര്‍ കോടതിയില്‍ വരുമ്പോള്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കുന്നതിനുമായി സുപ്രീം കോടതി സമുച്ചയത്തിന്റെ വിശദമായ പ്രവേശനക്ഷമത ഓഡിറ്റിന് അദ്ദേഹം കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ഞായറാഴ്ച, കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചുള്ള രണ്ട് ദിവസത്തെ ദേശീയ പങ്കാളികളുടെ കണ്‍സള്‍ട്ടേഷനില്‍ സുപ്രീം കോടതി ആദ്യമായി ആംഗ്യഭാഷാ വ്യാഖ്യാതാക്കളെ ഉപയോഗിച്ചിരുന്നു.

More Stories from this section

family-dental
witywide