
ദില്ലി: കോൺഗ്രസ് പാർട്ടിയുടെ ദില്ലി അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിംഗ് ലവ്‌ലി ബി ജെ പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയാണ് അരവിന്ദറിന് ബി ജെ പി അംഗ്വത്വം നൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണ് അദ്ദേഹം കോൺഗ്രസ് പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വച്ചത്. ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യത്തിലായതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ബി ജെ പി പ്രവേശനത്തിന് പിന്നാലെയും അരവിന്ദർ ഇക്കാര്യം ചൂണ്ടികാട്ടി. കനയ്യകുമാറിന് ദില്ലിയിൽ സീറ്റ് നൽകിയതും തെറ്റായ തീരുമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം അരവിന്ദർ സിംഗ് ലവ്ലിയുടെ ബി ജെ പി പ്രവേശനത്തെ വിമർശിച്ച് ദില്ലി പി സി സി ഇടക്കാല അധ്യക്ഷൻ ദേവേന്ദ്ര യാദവ് രംഗത്തെത്തി. കോൺഗ്രസ് അരവിന്ദർ സിംഗ് ലവ്ലിയെ എം പിയും എം എൽഎയുമാക്കിയെന്നും സ്വന്തം മകനെപ്പോലെയാണ് പാർട്ടി ലവ്ലിയെ നോക്കിയതെന്നും ദേവേന്ദ്ര യാദവ് പറഞ്ഞു. ലവ്ലിയെ പോലെയുള്ള ആളുകൾ അവരുടെ വ്യക്തിപരമായ താല്പര്യങ്ങൾക്ക് അനുസരിച്ച് വരുകയും പോവുകയും ചെയ്യുന്നുവെന്നും 2017 ലും അദ്ദേഹം ബി ജെ പിയിൽ പോയിരുന്നെന്നും ദേവേന്ദ്ര യാദവ് ചൂണ്ടികാട്ടി. പാർട്ടിയെ ഇതൊന്നും ബാധിക്കില്ലെന്നും കോൺഗ്രസ് വലിയ സമുദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
Former Delhi Cong cheif Arvinder Singh Lovely joins BJP















