വിദ്യാർഥിയെ കാറിടിച്ച് 2 കിലോമീറ്റർ വലിച്ചിഴച്ചു; 15കാരന് ദാരുണാന്ത്യം

കന്യാകുമാരി: ഞായറാഴ്ച നാഗർകോവിലിനു സമീപം അമിത വേഗത്തിൽ വന്ന കാറിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഇടിച്ച കാർ നിർത്താതെ രണ്ട് കിലോമീറ്ററോളം കുട്ടിയേയും സ്കൂട്ടറിനെയും അതിവേഗം റോഡിലൂടെ വലിച്ചിഴച്ചു. ഒടുവിൽ കാറിനും സ്കൂട്ടറിനും തീപിടിച്ച് വിദ്യാർഥി വെന്തുമരിച്ചു.

പള്ളിതെരുവ് സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ മകൻ അജാസ്(15) ആണ് അപകടത്തി മരിച്ചത്. പുത്തൻതുറ ദേവാലയ ഉത്സവ പറമ്പിൽ മിഠായി കട നടത്തുന്ന ബന്ധുവിനെ സഹായിക്കാൻ വന്നതായിരുന്നു അജാസ്. ചുട്ടപറ്റിവിള സർക്കാർ സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിയായിരുന്നു. കാർ ഓടിച്ചിരുന്ന ഇത്താമൊഴി തെക്ക് പാൽകിണറ്റാൻവിള സ്വദേശിയും പെയിൻ്റ് കട ഉടമയായ ഗോപി(39)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് ഈത്താമൊഴിയിൽനിന്നും ശംഖുതുറ ബീച്ചിലേക്ക് പോവുകയായിരുന്നു ഗോപിയും കുടുംബവും. മേലെ കൃഷ്ണൻപുതൂരിന് സമീപം ചെമ്പൊൻകരയിൽ വെച്ച് അജാസ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും അജാസും കാറിന്റെ മുൻവശത്ത് കുടുങ്ങി.

കാർ നിർത്താതെ അജാസിനെയുംകൊണ്ട് അതിവേഗത്തിൽ 2കി.മീ സഞ്ചരിച്ച് ശംഖുതുറ ഭാഗത്ത് എത്തി. ഇവിടെ ​വെച്ച് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. കാറിൽ കുടുങ്ങിക്കിടന്ന അജാസും സ്കൂട്ടറും കത്തിയമർന്നു. കാറിലുണ്ടായിരുന്ന ഗോപി(39), ഭാര്യ ലേഖ(30), മൂന്ന് മക്കൾ തുടങ്ങിയവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇവരെ ശുചീന്ദ്രം പൊലീസ് കസ്റ്റഡിയിലെടുത്ത് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അപകടത്തിന് ശേഷം അജാസിനെയും വലിച്ച് കൊണ്ട് കാർ പോകുന്നത് കണ്ട് നിർത്താൻ ഗോപിയോട് ആളുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നാട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നാണ് നിറത്താതിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

More Stories from this section

family-dental
witywide