യുപിഐ ഇടപാടുകള്‍ക്ക് പിഴ? അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) യുപിഐ ഇടപാടുകള്‍ക്ക് ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം ധനകാര്യ മന്ത്രാലയം . ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ പൗരന്മാര്‍ക്കിടയില്‍ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് . ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ്വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയായ എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്.

2020 മുതല്‍ രാജ്യത്ത് യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. എന്നാല്‍ യുപിഐ ഇടപാടുകള്‍ കുത്തനെ ഉയര്‍ന്നതിന് പിന്നാലെ, യുപിഐ സംവിധാനം സജ്ജമാക്കുന്നതിനായി വന്‍ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കള്‍ സര്‍ക്കാറിനെ അറിയിക്കുകയും 20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍നിന്ന് 0.3 ശതമാനം എംഡിആര്‍ ഈടാക്കണമെന്ന് ആവശ്യപ്പെ‌ടുകയും ചെയ്തിരുന്നു. എന്നാല്‍, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ 80 ശതമാനവും യുപിഐ മുഖേനയാണെന്നാണ് കണക്കുകള്‍.