സമീപകാലത്തെ ട്രെയിൻ തീപ്പിടിത്തങ്ങൾ അട്ടിമറിയെന്ന് ഇന്ത്യൻ റെയിൽവേ; അന്വേഷണം ഊർജ്ജിതം

ന്യൂഡൽഹി: രാജ്യത്തെ സമീപകാലത്തെ ട്രെയിൻ തീപ്പിടിത്തങ്ങൾ അട്ടിമറിയുടെ ഫലമാണെന്ന് ഇന്ത്യൻ റെയിൽവേ. പല കേസുകളിലും സാമൂഹ്യവിരുദ്ധഘടകങ്ങളുടെ പങ്കുണ്ടെന്ന് അന്വേഷണം സൂചിപ്പിക്കുന്നതായും റെയിൽവെ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ തീപ്പിടിത്തങ്ങളെ വളരെ ഗൗരവമായി കാണുന്നുവെന്നും റെയിൽവേ സംരക്ഷണ സേന ഓരോ സംഭവത്തിലും വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും അമർപുര, കോട്ട, സസാരം, ഹൗറ എന്നിവിടങ്ങളിൽ നടന്ന നാല് തീപ്പിടിത്തങ്ങൾ പരാമർശിച്ച് റെയിൽവേ വ്യക്തമാക്കി.

ഹൗറയിൽ നിർത്തിയിട്ടിരുന്ന മിഥില എക്സ്പ്രസ്സിന്റെ ഒരു കോച്ചിൽ ഇന്ന് തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെട്രോളിൽ മുക്കിയ പകുതി കത്തിയ തുണിയുടെ കഷണം കണ്ടെത്തി. റെയിൽവേ ജീവനക്കാർ സമയബന്ധിതമായി പ്രവർത്തിക്കുകയും സാഹചര്യം ഉടൻ നിയന്ത്രണത്തിലാക്കുകയും ചെയ്‌തതിലൂടെ വലിയ ദുരന്തം ഒഴിവാക്കി എന്ന് റെയിൽവേ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

അപകടങ്ങളുടെ പ്രാഥമിക സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്, ചില സാമൂഹിക വിരുദ്ധർ യാത്രാക്കാരുടെ സുരക്ഷയെ അപകടത്തിലാക്കാനും റെയിൽവേ സംവിധാനത്തിൽ ഭയവും അരാജകത്വവും വിതയ്ക്കാനും ശ്രമിക്കുന്നു എന്നാണ്. റെയിൽവേ സംരക്ഷണസേനയും (RPF) ബന്ധപ്പെട്ട ഏജൻസികളും ഈ വിഷയങ്ങളെല്ലാം വിശദമായി അന്വേഷിച്ചുവരികയാണ് എന്നും റെയിൽവേ മന്ത്രാലയം കൂട്ടിച്ചേർത്തു.

അതേസമയം, അമർപുരയിൽ, കിടക്കകളും മറ്റ് വസ്തുക്കളും തീയിട്ടതായാണ് റിപ്പോർട്ട്. അതേസമയം ഹൗറയിൽ, ഒരു കോച്ചിന്റെ ശുചിമുറിയിൽ നിന്ന് പെട്രോളിൽ മുക്കിയ തുണി ഉദ്യോഗസ്ഥർ കണ്ടെടുത്തു. കോട്ടയിലെ മറ്റൊരു കേസിൽ, ഒരു രാജധാനി എക്സ്പ്രസ്സിന്റെ വാഷ്റൂം ഭാഗത്ത് നിന്ന് തീ ആളുന്നത് കണ്ടു. അതേസമയം, സസാരത്ത്, തിരിച്ചറിയാത്ത ഒരാൾ ഉപയോഗിക്കാത്ത കോച്ചിലേക്ക് കത്തുന്ന വസ്തു എറിഞ്ഞതായും റിപ്പോർട്ടുണ്ട്.

യാത്രക്കാർ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും അഭ്യർഥിക്കുന്നുവെന്നും എന്തെങ്കിലും സംശയാസ്‌പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റെയിൽവേ ഹെൽപ്പ് ലൈൻ – 139 എന്ന നമ്പറിൽ വിളിക്കണമെന്നും റെയിൽവേ അറിയിച്ചു.

Indian Railways says recent train fires were sabotage; investigation intensified

More Stories from this section

family-dental
witywide