തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ എന്ന സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് വിധി. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പുചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം. സർക്കാർനടപടിയെക്കുറിച്ചറിയാൻ കേസ് വീണ്ടും വെള്ളിയാഴ്‌ച വാദത്തിനെടുക്കാൻ രജിസ്ട്രിക്കും നിർദേശം നൽകി.
ബക്രീദ് ദിനത്തിൽ എല്ലാ മുസ്‌ലിങ്ങളും പശുക്കളെ ബലിയർപ്പിക്കാറില്ല എന്ന സുപ്രീംകോടതി നിരീക്ഷണം ഉദ്ധരിച്ച ഹൈക്കോടതി, ഇസ്ലാംമതം സ്വീകരിക്കുന്ന ഒരാൾക്ക് തന്റെ മതവിശ്വാസവും ആശയവും പ്രകടിപ്പിക്കാൻ ബക്രീദിന് പശുവിനെ ബലിയർപ്പിക്കുന്നത് നിർബന്ധിതമായ പ്രവൃത്തിയായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പുചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാലബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും ആവശ്യപ്പെട്ടിരുന്നു.
Madras High Court bans cow slaughter in Tamil Nadu











