
പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ.യും എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായിരുന്ന ടി.ഐ. മധുസൂദനൻ ഹൈക്കോടതിയെ സമീപിച്ച സംഭവത്തിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. രംഗത്തെത്തി. തിരഞ്ഞെടുപ്പ് വിധിക്കെതിരെ കോടതിയെ സമീപിക്കാൻ ആർക്കും അവകാശമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. എതിർസ്ഥാനാർത്ഥി കോടതിയെ സമീപിച്ച വിവരം ഇപ്പോഴാണ് അറിയുന്നതെന്നും വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പറഞ്ഞ അദ്ദേഹം, കേസ് വരുമ്പോൾ കൃത്യമായ നിയമപരമായ മറുപടി നൽകുമെന്നും കൂട്ടിച്ചേർത്തു.
ധൻരാജ് രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചോദ്യം ചെയ്തതിനെ തുടർന്ന് സി.പി.എം. പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ, യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ വിജയിച്ചത്. സിറ്റിംഗ് എം.എൽ.എ. ആയിരുന്ന മധുസൂദനനെ ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വി. കുഞ്ഞികൃഷ്ണൻ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നും രേഖകളോ തെളിവുകളോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കവർന്ന ആളാണെന്ന് വരുത്തിതീർത്ത് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മധുസൂദനൻ ഹർജിയിൽ ആരോപിക്കുന്നത്.
ഹർജിയിൽ വി. കുഞ്ഞികൃഷ്ണന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും, മധുസൂദനൻ സമർപ്പിച്ച ഹർജിയിൽ ചില അപാകതകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഹർജി നിയമപരമായി നിലനിൽക്കുമോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാകും കോടതി കൂടുതൽ നടപടികളിലേക്ക് കടക്കുക.
MLAs Election Victory Challenged in High Court: V. Kunjikrishnan Responds to TI Madhusoodanans Petition












