കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഡിജിപിയാണ് ഉത്തരവിറക്കിയത്. ഏപ്രിൽ പത്തിന് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി നിതിൻ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകരുടെ പീഡനവും ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയും ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിക്കും.
വകുപ്പ് മേധാവി ഡോ. എം കെ റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. അധ്യാപകർ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ വെളിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ എം കെ റാമിനെ മാനേജ്മെന്റ് പുറത്താക്കിയിരുന്നു. അധ്യാപിക സംഗീത നിലവിൽ സസ്പെൻഷനിലാണ്.
അതിനിടെ, നിതിനെയും അധ്യാപികയെയും ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളായ ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. നോയ്ഡയിലെ ഇവരുടെ സ്ഥാപനത്തിൽ നിന്ന് സിം ബോക്സുകളും കാർഡുകളും കണ്ടെടുത്തു. ഈ ലോൺ ആപ്പ് തട്ടിപ്പും നിതിന്റെ മരണവും തമ്മിലുള്ള ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കും.
Nithin Raj death case: Investigation handed over to Crime Branch; loan app links to be probed












