
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വേദി പങ്കിടില്ലെന്ന് ഡിഎംകെ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ തമിഴ്‌നാട് പര്യടനം നാളെ ആരംഭിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. സ്റ്റാലിന്റെ പര്യടന പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണെന്നും അവസാന നിമിഷം മാറ്റം വരുത്തുന്നത് നാൽപ്പതോളം മണ്ഡലങ്ങളിലെ പ്രചാരണത്തെ ബാധിക്കുമെന്നും ഡിഎംകെ നേതാവ് ആർ.എസ്. ഭാരതി വ്യക്തമാക്കി. മുൻപ് പുതുച്ചേരിയിലും ഇരുവരും ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നില്ല.
രാഹുൽ ഗാന്ധി എത്തുന്നത് ഡിഎംകെ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചോദിക്കാനാണെന്നും അതുപോലെ സ്റ്റാലിൻ വോട്ട് ചോദിക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണെന്നും ആർ.എസ്. ഭാരതി കൂട്ടിചേർത്തു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ സ്വന്തം മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് സ്റ്റാലിൻ സംയുക്ത വേദി ഒഴിവാക്കുന്നത്. 2026-ലെ ഈ തിരഞ്ഞെടുപ്പ് കേവലം രണ്ട് ദ്രാവിഡ പാർട്ടികൾ തമ്മിലുള്ള മത്സരമല്ലെന്നും, മറിച്ച് തമിഴ്നാടും ഡൽഹിയും തമ്മിലുള്ള പോരാട്ടമാണെന്നുമാണ് സ്റ്റാലിന്റെ രാഷ്ട്രീയ നിലപാട്.
പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയെയോ രാഷ്ട്രീയ മാറ്റം ലക്ഷ്യമിട്ടെത്തിയ വിജയെയോ തന്റെ പ്രധാന എതിരാളികളായി സ്റ്റാലിൻ കാണുന്നില്ല. ബിജെപിയും ആർഎസ്എസും തമിഴ്നാടിന്റെ സ്വത്വം നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിനെ തടയാൻ തനിക്ക് മാത്രമേ കഴിയൂ എന്നുമുള്ള പ്രചാരണത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തമിഴ്നാടിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചതും മണ്ഡലപുനർനിർണ്ണയവും ആയുധമാക്കി സ്റ്റാലിൻ മുന്നേറുമ്പോൾ, ക്രമസമാധാന പ്രശ്നങ്ങളും അഴിമതിയും ഉയർത്തിക്കാട്ടി ഇ.പി.എസ്സും വിജയും വോട്ടർമാരെ സ്വാധീനിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
Stalin and Rahul Gandhi not to share stage during Tamil Nadu election campaign; Rahul’s tour begins tomorrow













