
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൻ്റെ കന്നി ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്‌യും ധനമന്ത്രി എൻ. മേരി വിൽസണും. തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനമായിരുന്ന, പെൺകുട്ടികളുടെ വിവാഹത്തിന് ഒരു പവൻ (8 ഗ്രാം) സ്വർണ്ണ നാണയവും പട്ടുസാരിയും നൽകുന്ന ‘അണ്ണൻ്റെ സീർ തിട്ടം’ പദ്ധതി ബജറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പദ്ധതിക്കായി മാത്രം 812 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.
സ്ത്രീക്ഷേമത്തിനും വിദ്യാഭ്യാസത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി എൻ. മേരി വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണ മോതിരവും ബേബി കിറ്റും സമ്മാനിക്കുന്ന പദ്ധതിക്കായി 560 കോടി രൂപ അനുവദിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട്, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുന്ന ‘വെട്രി മടിക്കണിനി തിട്ടം’ പദ്ധതിക്കായി 2,000 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. സ്കൂളുകളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യ സൈക്കിൾ നൽകുന്നതോടൊപ്പം സുരക്ഷയ്ക്കായി ഹെൽമറ്റും വാട്ടർ ബോട്ടിലും കൂടി സർക്കാർ ഉറപ്പാക്കും.
ന്യൂനപക്ഷ ക്ഷേമത്തിൻ്റെ ഭാഗമായി ആദ്യമായി ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്കുള്ള സബ്‌സിഡി തുകയിൽ വലിയ വർദ്ധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം, തമിഴ്‌നാട്ടിൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ തന്നെ അഡ്മിഷൻ നൽകണമെന്നുമുള്ള തങ്ങളുടെ കടുത്ത നിലപാട് സർക്കാർ ബജറ്റ് പ്രസംഗത്തിലൂടെ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന വികസന മാതൃകയാണ് തങ്ങളുടേതെന്ന് ബജറ്റ് അവതരണത്തിന് ശേഷം സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Vijay government’s maiden budget: One gold piece and a silk saree for girls’ weddings; Finance Minister makes popular announcements















