
തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സി തിരുനാവക്കരസ് ഉൾപ്പെടെ മൂന്ന് പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. ഡി എം കെ നേതാവ് സെന്തിൽ ബാലാജിയുടെ രണ്ട് വിശ്വസ്തരാണ് പിടിയിലായ മറ്റ് രണ്ടുപേർ. കൃഷ്ണഗിരിയിലെ ടി വി കെ (തമിഴക വെട്രി കഴകം) എം എൽ എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രിപ്ലിക്കേൻ പോലീസ് കേസെടുത്തതും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. ടി വി കെ എം എൽ എമാരെ പാർട്ടിയിൽ നിന്ന് രാജിവെപ്പിക്കുന്നതിനായി പ്രതികൾ 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഭരണകക്ഷിയിലെ 15 എം എൽ എമാരെ ലക്ഷ്യമിട്ടായിരുന്നു അട്ടിമറി നീക്കമെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിൽ 12 എം എൽ എമാരെ പ്രതികൾ പലപ്പോഴായി ബന്ധപ്പെട്ടിരുന്നുവെങ്കിലും കൃഷ്ണഗിരിയിലെ എം എൽ എ മാത്രമാണ് വിവരം പാർട്ടിയെ അറിയിക്കാനും പരാതി നൽകാനും തയ്യാറായത്. നിയമസഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ പ്രതികൾ നീക്കം നടത്തിയിരുന്നതായും പോലീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. കോടികൾ ഒഴുക്കി എം എൽ എമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഈ അട്ടിമറി നീക്കങ്ങൾക്ക് പിന്നിൽ ഡിഎംകെ നേതാവ് സെന്തിൽ ബാലാജിയും സഹോദരൻ അശോക് കുമാറുമാണെന്ന് പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇത് പ്രതിപക്ഷമായ ഡി എം കെയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ ടിവികെയെ തകർക്കാൻ വൻ ഗൂഢാലോചന നടന്നെന്ന ആരോപണത്തിൽ ചെന്നൈ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
Attempt to Overthrow Vijay Government: Three Arrested in Tamil Nadu Including Poll Strategist















