
നീറ്റ് പരീക്ഷാ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻടിഎ) എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച എങ്ങനെയാണ് സംഭവിച്ചതെന്നും എന്തുകൊണ്ടാണ് ഏജൻസിയുടെ ഭാഗത്തുനിന്ന് നിരന്തരം വീഴ്ചകളുണ്ടാകുന്നതെന്നും കോടതി ചോദിച്ചു. യുപിഎസ്‌സി അടക്കമുള്ള കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ഓർമ്മിപ്പിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളുടെ വർഷങ്ങളോളമുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ പരീക്ഷയെന്നും അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നീറ്റ് ക്രമക്കേടുകൾ അന്വേഷിക്കാൻ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാർശകളിൽ ഭൂരിഭാഗവും ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും യുവതലമുറയുടെ ഭാവിയെക്കുറിച്ച് സർക്കാരിന് കടുത്ത ആശങ്കയുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഭാവിയിൽ നീറ്റ് പരീക്ഷയുടെ തുടർനടത്തിപ്പ് എപ്രകാരമായിരിക്കണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കി ആറാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎയോടും കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. പരീക്ഷാ രീതികളിൽ വരുത്തേണ്ട മാറ്റങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സത്യവാങ്മൂലത്തിൽ കൃത്യമായി വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Supreme Court slams NTA over NEET irregularities; Justice PS Narasimha says learn from UPSC










